വികാര നൗകയുമായി... വിവാഹത്തലേന്ന് പാട്ടുപാടിക്കൊണ്ടിരിക്കവേ പിതാവ്കുഴഞ്ഞുവീണ് മരിച്ചു
മകളുടെ വിവാഹത്തലേന്ന് അച്ചന്റെ യാത്രാമൊഴി; പാട്ടുപാടിക്കൊണ്ടിരിക്കവേ പിതാവ്കുഴഞ്ഞുവീണ് മരിച്ചു
മകളുടെ വിവാഹത്തലേന്ന് സ്വീകരണ ചടങ്ങിന്റെ ഭാഗമായി നടന്ന ഗാനമേള വേദിയിലേക്ക് സുഹൃത്തുകൾ ഏറെ നിർബന്ധിച്ചപ്പോഴാണ് ഈ അച്ഛൻ എത്തിയത്. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പുത്തുൻതുറ താഴത്തുരുത്ത്, ചാമ്പോളിൽ വീട്ടിൽ വിഷ്ണുപ്രസാദ്. അലോചിച്ച് ഉറപ്പിച്ച വിവാഹമാണെങ്കിലും ഇളയ മകൾ ആർച്ചയെ വേർപിരിയാൻ ഈ അച്ഛന് വല്ലാത്ത വിഷമമായിരുന്നു. അതുകൊണ്ട് തന്നെ ഏറെ ഇഷ്ടമുള്ള വെറെ ഒരുപാട് പാട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം പാടിത്തുടങ്ങി.
വികാര നൗകയുമായി തിരമാലകളാടിയുലഞ്ഞു....
കണ്ണീരൊപ്പ് കലർന്നൊരു മണലിൽ....
വേളിപ്പുടവ വിരിഞ്ഞു....
വേളിപ്പുടവ വിരിഞ്ഞു....
അമരം എന്ന ചിത്രത്തിലെ വികാര നിർഭരമായ ആ ഗാനം അദ്ദേഹത്തിന് പാടിമുഴുമിക്കാനായില്ല.
രാക്കിളി പൊന്മകളെ...
നിൻ പൂവിളി യാത്രാമൊഴിയണോ നിൻ മൗനം...
പിൻവിളിയണോ...
പിൻവിളിയണോ...
ഇങ്ങനെ പാടിനിർത്തിയ അദ്ദേഹം വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് വർഷം മുൻപ് വിഷ്ണു പ്രസാദിന് ഹൃദയസ്തംഭനം ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അത്യാസന്ന നിലയിൽ ചികിത്സയിലാണെന്നേ പറഞ്ഞുള്ളു. അച്ഛൻ മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഇന്ന് പരിമണം ക്ഷേത്രത്തിൽ വച്ച് നടന്നു. അച്ഛന്റെ അതേ പേര് തന്നെയാണ് അർച്ചയുടെ നവവരന്റേതും. 55 വയസായിരുന്നു. വരുന്ന മേയിൽ സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് വിഷ്ണുപ്രസാദിന്റെ മരണം. സുഷമയാണ് ഭാര്യ. മൂത്തമകൻ അനു അടുത്തിടെ പുറത്തുവന്ന പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുണ്ട്. ആര്യ രണ്ടാമത്തെ മകളാണ്.
മരുമകൻ: ഷാബു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.
No comments: